തലയോലപ്പറമ്പ്: എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ 80 അംഗങ്ങൾക്ക് ഭക്ഷണമൊരുക്കി മാതൃകയായി പഞ്ചായത്തിലെ എട്ട് വനിതാ ജനപ്രതിനിധികൾ.
തിങ്കളാഴ്ച ക്യാമ്പ് ആരംഭിച്ചതു മുതൽ വനിതാ ജനപ്രതിനിധികളാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 36 കുടുംബങ്ങളിലായി 80 പേരാണ് ക്യാമ്പിലുള്ളത്. രാവിലെ ചായയ്ക്കൊപ്പം ഉപ്പുമാവും പപ്പടവും പഴവും ഉച്ചയ്ക്ക് ചോറും സാമ്പാറും അച്ചാറും ഒരുക്കി ദുരിതബാധിതർക്ക് വിളമ്പി നൽകിയത് വൈസ് പ്രസിഡന്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി, അമ്പിളി മായാത്മജൻ, സലില ബാബുരാജ്, നിർമല മാർട്ടിൻ, നിഷ വി. നായർ, ഫബിന നിസാർ, ശില്പ സാജു എന്നിവർ ചേർന്നാണ്.
സാധാരണ ക്യാമ്പുകളിൽ ദുരിത ബാധിതരോ അധികൃതർ ചുമതലപ്പെടുത്തുന്ന പാചകക്കാരോ ഭക്ഷണമൊരുക്കുമ്പോഴാണ് തലയോലപ്പറമ്പിൽ കലവറയുടെ ചുമതല തങ്ങൾ ഏറ്റോളാമെന്ന് പറഞ്ഞ് വനിതാ ജനപ്രതിനിധികൾ രംഗത്ത് വന്നത്. ഇതിനിടയിൽ തങ്ങളുടെ വാർഡുകളിലെ വെള്ളം കയറിയ വീടുകളിലെ അസുഖബാധിതരെ വാഹനത്തിലെത്തി വെള്ളം നീന്തിച്ചെന്ന് എടുത്തു ക്യാമ്പിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കിയും ഇവർ ഒരുപടി മുന്നിലാണെന്ന് പ്രഖ്യാപിക്കുകയാണ്.
തലയോലപ്പറമ്പിൽ 10 വനിതാ മെംബർമാരാണുള്ളത്. ഇതിൽ രണ്ടുപേർ പരിശീലനത്തിന് പോയിരിക്കുകയാണ്. ബാക്കി എട്ടുപേർ ഒരേ മനസോടെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അഞ്ച് പുരുഷ കേസരികളും വനിതാ അംഗങ്ങളുടെ സമർപ്പണ മനോഭാവത്തെയും സംഘാടക മികവിനെയും കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്.